Kerala
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) മരിച്ച സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്തു. കഴിഞ്ഞ 16നാണ് ഒമ്പതു മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്.
ഹൃദയാഘാതമാകാം മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആശുപത്രികളിലെ ചികിത്സാ പിഴവിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചത്.
District News
അമ്പലപ്പുഴ: ബന്ധുവീട്ടിൽ പോയി മടങ്ങിയ പുന്നപ്ര സ്വദേശി വെള്ളത്തിൽ വീണ് മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് എട്ടാം വാർഡ് വട്ടക്കാട്ട് വീട്ടിൽ അശോകൻ - ഉഷ ദമ്പതികളുടെ മകൻ അശ്വിൻ കുമാർ (33) ആണ് മരിച്ചത്.
പിതാവിന്റെ സഹോദരിയുടെ വീടായ കുട്ടമംഗലത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനു പോയി തിരികെ ഇന്നലെ രാവിലെ പുന്നപ്രയ്ക്കു മടങ്ങാനായി മീനപ്പള്ളി പാടശേഖര വരമ്പിലൂടെ നടന്നുവരുമ്പോൾ ചാലിൽ വീഴുകയായിരുന്നു.
തൊഴിലുറപ്പു തൊഴിലാളികൾ ഉച്ചയ്ക്ക് രണ്ടിനാണ് യുവാവ് ചാലിൽ വീണുകിടക്കുന്നതു കണ്ടത്. പുളിങ്കുന്ന് പോലീസെത്തി ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സിവിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ: ഹരിത (മുംബൈ)
Kerala
കോട്ടയം: വെച്ചൂർ കോലാംപുറത്തുകരി പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. പാടത്തും വരമ്പിലുമായി 20 ഓളം താറാവുകളാണ് ചത്തത്. കൊയ്ത്തു കഴിഞ്ഞ പാടത്ത് താറാവുകളെ കർഷകർ കൂട്ടത്തോടെ തീറ്റതേടാനായി വിടാറുണ്ട്. ഇങ്ങനെ വിട്ട താറാവുകളാണ് ചത്തത്.
ചത്ത താറാവുകൾ ചീഞ്ഞളിഞ്ഞ് കടുത്ത ദുർഗന്ധമുയരുന്നതിനാൽ റോഡിലൂടെ മൂക്കുപൊത്തി പോകേണ്ട സ്ഥിതിയാണ്. താറാവുകൾ ചത്തതിന്റെ കാരണം അറിവായിട്ടില്ല. ജല മലിനീകരണമോ അസുഖബാധ മൂലമോ ആകാം താറാവുകൾ ചത്തതെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധന മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
ബംഗളൂരു: മലയാളി വ്യവസായി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ് (50) ആണ് മരിച്ചത്.
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 10 വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റെസ്റ്റോറന്റ് എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് യൂനസിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ആൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ് ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. സംസ്കാരം പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ നടക്കും.
Kerala
കൊല്ലം: തേലവക്കര സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറി.
സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്.
സംഭവത്തിൽ സ്കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.